കണ്ണൂർ: ജീവിതം കരുപിടിപ്പിക്കാൻ കണ്ണൂരിൽ തൊഴിലാളിയായി എത്തി പിന്നീട് വ്യവസായിയായി മാറിയ അനുഭവപാഠമാണ് കഴിഞ്ഞ ദിവസം അന്തരിച്ച കോട്ടയം സ്വദേശി തോമസ് മാത്യുവിന്റെ ജീവിതം. ഉപജീവനമാർഗത്തിനായി അഞ്ചു പതിറ്റാണ്ട് മുമ്പാണ് തൊഴിലാളിയായി തോമസ് മാത്യു കണ്ണൂരിലെത്തുന്നത്. ഒടുവിൽ വ്യവസായിയായി ആകാശത്തോളം വളർന്ന് നിരവധി വ്യവസായ സംരംഭങ്ങളുടെ ഉടമയായി മാറിയ തോമസ് മാത്യു വെസ്റ്റ് കോസ്റ്റ് പോളിമേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി.
ആരെയും അദ്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ജീവിത കഥ. കണ്ണുരിലെ വിവിധ മേഖലകളിലെ ആളുകളുമായി സൗഹൃദം സ്ഥാപിച്ച്, ആ സൗഹൃദവലയം ഫലപ്രദമായി ഉപയോഗിച്ചാണ് അദ്ദേഹം വിവിധ സംരംഭങ്ങൾ തുടങ്ങി വിജയക്കൊടി പാറിച്ചത്.
സാമൂഹിക സാംസ്കാരിക മേഖലകളിലും തോമസ് മാത്യു സജീവമായിരുന്നു. മികച്ച വ്യവസായിയായി തെരഞ്ഞെടുത്ത തോമസ് മാത്യുവിനെ ഗവ. ചീഫ് സെക്രട്ടറി ജയകുമാറും മുൻ മന്ത്രി ടി.എച്ച്. മുസ്തഫയും അവാർഡ് നൽകി ആദരിച്ചിരുന്നു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ് തുടങ്ങി വിവിധ സംഘടനകളിൽ നേതൃത്വപരമായ പങ്ക് വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ചെറുകിട വ്യവസായികളെ സംഘടിപ്പിച്ച് ഒരു അസോസിയേഷൻ രൂപീക്കരിക്കാനും അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് അവരെ ഉയർത്തിക്കൊണ്ടുവരാനും തോമസ് മാത്യു എന്നും മുന്നിലുണ്ടായിരുന്നു. മുൻ മന്ത്രി പി.ജെ. ജോസഫിന്റെ ബന്ധു കൂടിയാണ് തോമസ് മാത്യു. ജീവിതാനുഭവങ്ങളിലൂടെ വ്യവസായ ലോകത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി താഴെത്തട്ടിൽ നിന്ന് വളർന്ന് ഉന്നതങ്ങളിൽ എത്തിയ തോമസ് മാത്യുവിന്റെ വിയോഗം വ്യവസായ മേഖലയ്ക്ക് തീരാനഷ്ടമാണ്.